Tuesday, October 31, 2017

അഖില കേസ് 30/10/2017

അഖില കേസിൽ എൻ ഐ എ അന്വേഷണത്തിനു 16/08/2017 സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഷെഫിൽ ജഹാൻ നൽകിയ ഹർജി 09/10/2017നു നടന്ന വാദം ദുഷ്യന്ത് ദവെയും മനീന്ദർ സിങ്ങും തമ്മിലുള്ള ചൂടൻ വാഗ്വാദങ്ങൾക്ക് വഴിമാറിയപ്പോൾ കേസ് 30/10/2017ലേയ്ക്ക് മാറ്റിവെച്ചതായി കഴിഞ്ഞ ബ്ലോഗിൽ എഴുതിയിരുന്നല്ലൊ. അതനുസരിച്ച് ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി 27/11/2017നു ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് അഖിലയെ കോടതി മുൻപാകെ ഹാജറാക്കാൻ അശോകനു നിർദ്ദേശം നൽകി. ഉത്തരവിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

UPON hearing the counsel the Court made the following
O R D E R

Having heard learned counsel for the parties, we are inclined to modify the order dated 16.08.2017 and accordingly direct the presence of the daughter of the first respondent at 3.00 P.M. on 27.11.2017. We may further add that this Court shall speak to her not in camera but in open Court. 

We will be failing in our duty if we do not note the submission of Mr.Maninder Singh, learned Additional Solicitor General appearing on behalf of the National Investigation Agency and Mr.Shaym Divan, learned senior counsel appearing for the first respondent that in a case of the present nature when there is material with regard to a pattern of indoctrination, the choice of the person should not be treated as absolute for guiding the jurisdictional spectrum of habeas corpus. It is additionally urged that having regard to the antecedents of the petitioner (who claims to be the husband of the daughter of the first respondent) and his association with Popular Front of India, his should not be straight away allowed on the basis of the interaction with the lady until the larger issue is decided. The larger issue that has been focused is centered on the antecedents of the petitioner and his association with Popular Front of India. Be it stated that we have noted the submission of Mr.Shyam Divan, learned senior counsel as he has urged it today. Mr.Kapil Sibbal, learned senior counsel for the petitioner has, however, objected to the allegations made against the petitioner

Mr.Shyam Divan, learned senior counsel undertakes that  the first respondent shall produce his daughter before this Court at the time and date fixed by this Court i.e. 27.11.2017 at 3.00 P.M.

Any interim protection that was given to the family of respondent No.1 shall continue until further orders.

List on 27.11.2017 at 3.00 P.M.

മലയാള വിവർത്തനം:

കക്ഷികളുടെ വാദങ്ങൾ കേട്ടതിനു ശേഷം കോടതി താഴെ കൊടുത്തിരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

കക്ഷികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾ കേട്ടതിനു ശേഷം  16/08/2017-ലെ ഞങ്ങളുടെ ഉത്തരവിൽ ചില ഭേദഗതികൾ വരുത്തുവാൻ ഞങ്ങൾ തയ്യാറാകുന്നു. ഒന്നാം എതിർകക്ഷിയുടെ മകളെ നവംബർ 27 ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് ഈ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുന്നു. ഞങ്ങൾ രഹസ്യമായല്ലാതെ തുറന്ന കോടതിയിൽ അവളോട് സംസാരിക്കുന്നതാണെന്നും അറിയിക്കുന്നു. 

ഈ കേസിൽ ആസൂത്രിതമായ മതപരിവർത്തനമാണ് നടന്നതെന്ന് സാധൂകരിക്കുന്നതിനുള്ള വസ്തുതകൾ ഉള്ളതിനാൽ ഹേബിയസ് കോർപ്പസ് നിയമവ്യവസ്ഥയുടെ ഉള്ളിൽ നിന്നുകൊണ്ട് ഈ കേസിന്റെ അന്തിമമായ തീരുമാനം എടുക്കുന്നത് വ്യക്തിയുടെ അഭിപ്രായത്തെ ആശ്രയിച്ചുകൊണ്ട് മാത്രം ആവരുതെന്നുള്ള നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസിയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റേയും ഒന്നാം എതിർകക്ഷിയ്ക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റേയും അപേക്ഷകൾ ഇവിടെ രേഖപ്പെടുത്താതെ പോവുകയാണെങ്കിൽ അത് ഞങ്ങളുടെ കൃത്യനിർവ്വഹണത്തിൽ ഞങ്ങൾ വരുത്തുന്ന വീഴ്ച ആയിരിക്കും. (ഒന്നാം എതിർകക്ഷിയുടെ മകളുടെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന)  ആവലാതിക്കാരന്റെ മുൻകാലചെയ്തികളും, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും കണക്കിലെടുത്ത് സ്ത്രീയുമായി സംസാരിച്ചതിനു ശേഷവും ഈ കേസിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ തിരുമാനമാകുന്നതുവരെ ആവലാതിക്കാരനെ നേരിട്ട്  ഏല്പിക്കരുതെന്ന അപേക്ഷയും ഉന്നയിച്ചിട്ടുണ്ട്. പരിഗണിക്കപ്പെടുന്ന പ്രധാനവിഷയം കേന്ദ്രീകരിച്ചിരിക്കുന്നത് ആവലാതിക്കാരന്റെ മുൻകാലചെയ്തികളും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി അയാൾക്കുള്ള ബന്ധവും ആണ്. മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ ഇന്ന് ഉന്നയിച്ച ഈ ആവശ്യവും ഞങ്ങൾ രേഖപ്പെടുത്തുന്നു. എന്നാൽ ആവലതിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ തന്റെ കക്ഷിയ്ക്കെതിരായ ഈ ആരോപണങ്ങൾ നിരാകരിച്ചിട്ടുണ്ട്.

കോടതി നിശ്ചയിച്ച ദിവസം നിശ്ചയിച്ച സമയത്ത് അതായത് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഒന്നാം എതിർകക്ഷിയുടെ മകളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ഉത്തരവാദിത്വം മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഏറ്റിട്ടുണ്ട്.

ഒന്നാം എതിർകക്ഷിയ്ക്കും കുടുംബത്തിനും ഇപ്പോൾ നൽകിവരുന്ന സംരക്ഷണങ്ങൾ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തുടർന്നും നൽകേണ്ടതാണ്.

ഈ കേസ് 27/11/2017 ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് പരിഗണിക്കുന്നതാണ്.


Tuesday, October 10, 2017

അഖില കേസ് സുപ്രീം കോടതി 09/10/2017

അഖില കേസിൽ ഇന്ന് (09/10/2017) കോടതിയിൽ നടന്ന് വാദം. കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഖൻവിൽകർ. ശ്രീ ബാലഗോപാൽ ബി നായർ തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് എഴുതിയത്. 

സമയം 3:30 പി എം

ചീഫ് ജസ്റ്റിസ് മിശ്ര: തുടങ്ങാം

ദുഷ്യന്ത് ദവെ (ദവെ) (ഷഫിൻ ജഹാന്റെ അഭിഭാഷകൻ): ഈ കേസിൽ വളരെയധികം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ദയവായി പേജ് 156 നോക്കൂ, കോടതി രണ്ടാമത്തെ ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ വിവാഹം അസാധുവാക്കിയിരിക്കുന്നു. അങ്ങ് ദയവായി പേജ് നമ്പർ 126 നോക്കിയാലും. ഞാൻ വീണ്ടും അങ്ങയോട് പറയുന്നു ഈ കേസിൽ അത്യന്തം അസ്വസ്ഥമാക്കുന്ന വസ്തുതകൾ ഉണ്ട്

ദവെ: വിവിധ മതവിഭാഗങ്ങളുടെ സഹനത്തിന്റേയും സഹവർത്തിത്വത്തിന്റേയും ചരിത്രപരമായ ധാരാളം ഉദാഹരണങ്ങൾ ഉള്ള നാടാണ് കേരളം എന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ഇന്നലെ കേരളസന്ദർശനവേളയിൽ പറഞ്ഞിരുന്നു. ഈ രാജ്യത്തിനു വിവിധ മതങ്ങളെ ഉൾക്കൊള്ളുന്ന മഹത്തായ ഒരു പാരമ്പര്യം ഉണ്ട്, നമ്മൾ അത് ഓർമ്മവയ്ക്കണം

ദവെ: അവൾ അഞ്ചു തവണ ഹൈക്കോടതി മുൻപാകെ ഹാജറായി ബഹുമാനപ്പെട്ട ഹൈക്കോടതി മുൻപാകെ തന്റെ മൊഴി / സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അവൾ സ്വന്തം ഇഷ്ടപ്രകാരമാണ്, പരപ്രേരണകൂടാതെ ആണ് ഷഫിൻ ജഹാനെ വിവാഹം കഴിച്ചതെന്നും അവരുടെ വിവാഹം നിയമപരമായി സാധുതയുള്ളതാണെന്നും കോടതിയിൽ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ദയവായി പേജ് 156 നോക്കൂ. കോടതി അവളുടെ അച്ഛൻ സമർപ്പിച്ച ആദ്യത്തെ ഹേബിയസ്കോർപ്പസ് തീർപ്പാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ രണ്ടുതവണ ഹേബിയസ് കോർപ്പസ് സംർപ്പിച്ചിട്ടുണ്ട്

ദവെ: ഇന്ന് ഇപ്പോൾ നടക്കുന്നതെല്ലാം രാഷ്ട്രീയമാണ്. കേരളത്തിലെ രാഷ്ട്രീയ ജാഥകളിൽ ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ പരമർശിക്കപ്പെടുന്നു. അഞ്ചു തവണ കേരളഹൈക്കോടതിയിൽ ഹാജറായി അവൾ മതം മാറിയതും എന്റെ കക്ഷിയെ വിവാഹം ചെയ്തതും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറഞ്ഞിട്ടുണ്ട്. സി പി എം എന്തുചെയ്യുന്നു ബി ജെ പി എന്തു ചെയ്യുന്നു എന്നതിൽ ഞങ്ങൾക്ക് താല്പര്യമില്ല. ഈ ജാഥകൾ മിശ്രവിവാഹങ്ങൾ ധാരളമായി നടക്കുന്ന സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തെ മലീമസമാക്കുന്നതിനുള്ള ദൗർഭാഗ്യകരമായ ശ്രമങ്ങൾ ആണ്. കഴിഞ്ഞ അറുപതു വർഷങ്ങൾ ആയി കേരളത്തിലെ ജനങ്ങൾ ജാതി മതങ്ങൾ നോക്കാതെ വിവാഹം കഴിക്കുന്നു. മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ വിവാഹം കഴിക്കുന്നു. ക്രിസ്ത്യാനികൾ ഹിന്ദുക്കളെ വിവാഹം കഴിക്കുന്നു. അങ്ങനെ തിരിച്ചും ഉണ്ടാകുന്നുണ്ട്. ഇനി മറ്റൊരു മതവിഭാഗത്തിൽ നിന്നും വിവാഹം കഴിക്കുന്നതിനു കോടതി ഉത്തരവ് വാങ്ങേണ്ടിവരും എന്നാണോ? യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ അങ്ങേയ്ക്ക് ആവില്ല.

ദവെ: ഈ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിൽ എത്തി ലൗ ജിഹാദിനെ കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തെ രാഷ്ട്രീയ വൽക്കരിച്ചിരിക്കുന്നു. ഞാൻ എന്റേയും അവളുടേയും ജീവനെക്കുറിച്ച് (ഷെഫിൻ ജഹാൻ അഖിലയുടെ) ആശങ്കാകുലനാണ്. ഈ വിഷയ്ത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ കേസിൽ എൻ ഐ എയ്ക്ക് ഒന്നും ചെയ്യാനില്ല. അഞ്ച് അവസരങ്ങളിൽ ഹൈക്കോടതിയ്ക്ക് ഈ കേസിൽ ഒന്നും കണ്ടെത്താനായില്ല. കുട്ടികൾക്ക് സ്വന്തമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നതിനു അവകാശം ഉണ്ട്. അവൾ പ്രായപൂർത്തി ആയവൾ ആണ്. അവൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്, റിട്ട് പെറ്റീഷൻ സമർപ്പിച്ചിട്ടില്ല. അവൾ ആരുടെയും നിയമവിരുദ്ധമായ തടവിൽ ആയിരുന്നില്ല. അവൾ ഹൈക്കോടതിയിൽ എത്തി. സത്യവാങ് മൂലം സമർപ്പിച്ച ശേഷം അവൾ ഹൈക്കോടതിയിൽ ഹാജറായി. കോടതിയുടെ അധികാരം ഉപയോഗിച്ച് അവളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു. എങ്ങനെയാണ് എൻ ഐ എയ്ക്ക് ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കാൻ സാധിക്കുക? ഈ കേസ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. ഇത് രാഷ്ട്രീയവൽക്കരിക്കുന്നത് അനുവദിക്കാനാകില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: അവൾ പ്രായപൂർത്തി ആയവളാണ്. അവൾക്ക് ഏത് മതവും സ്വീകരിക്കാനുള്ള അവകാശം ഉണ്ട്. അടിസ്ഥാനപരമായി ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ ആ വ്യക്തിയുടെ സമ്മതത്തിനാണ് പ്രാമുഖ്യം. അവൾ ആവലാതിക്കാരനെ സ്വമനസ്സാലെ വിവാഹം കഴിച്ചതാണ്. അവൾ ഒരു പരാതിയോ റിട്ട് പെറ്റിഷനോ ആവലാതിക്കാരനെതിരെ സമർപ്പിച്ചിട്ടില്ല. വിവാഹം അസാധുവാക്കണം എന്നാവശ്യപ്പെടുന്ന റിട്ട് പെറ്റീഷനും അവൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഈ കേസിലെ യഥാർത്ഥ ആവലാതിക്കാരി അവളാണ്. അവൾക്ക് എന്താണ് പറയാനുള്ളത്? അവളുടെ സമ്മതമോ പരാതിയോ ഇല്ലാതെ അവളുടെ വിവാഹം അസാധുവാക്കാനുള്ള അധികാരം എങ്ങനെയാണ് ഹൈക്കോടതി ഉപയോഗിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ദയവായി രാഷ്ട്രീയപ്രസംഗങ്ങൾ മറന്നേയ്ക്കൂ, കാരണം അവ അടിസ്ഥാനമില്ലാത്തതാണ്. നമ്മൾ ഈ കേസിന്റെ നിയമപരമായ സാധുതയാണ് പരിശോധിക്കുന്നത്. ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് വിവാഹം അസാധുവാക്കാൻ സാധിക്കുന്നത്? അവർ നിയമപ്രകാരമാണ് വിവാഹിതരായതെന്ന വസ്തുത പെൺകുട്ടി ഹൈക്കോടതി മുൻപാകെ സമ്മതിച്ചിട്ടുണ്ട്.

മനീന്ദർ സിങ് (എൻ ഐ എയുടെ അഭിഭാഷകൻ): ഞാൻ എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്നു.

ചീഫ് ജസ്റ്റിസ് മിശ്ര (മനീന്ദർ സിങിനോട്): ഒരു വ്യക്തി വിവാഹത്തിലുള്ള സമ്മതം അറിയിച്ചാൽ ഹൈക്കോടതിയ്ക്ക് ആ വ്യക്തിയുടെ അനുവാദം ഇല്ലാതെ ആ വിവാഹം അസാധുവാക്കാൻ സാധിക്കുമോ? 

മനീന്ദർ സിങ്: ഈ കേസിന്റെ അന്വേഷണത്തെകുറിച്ചും നിയമവശത്തെകുറിച്ചും എനിക്ക് കോടതിയെ ധരിപ്പിക്കാൻ സാധിക്കും. 226ആം അനുശ്ചേദത്തിന്റെ അധികാരം ഉപയോഗിച്ച് പ്രായപൂർത്തിയായ  മക്കൾ ഉള്ള രക്ഷിതാക്കളുടെ രക്ഷാകർത്തൃത്വം കോടതിയ്ക്ക് ഏറ്റെടുക്കാൻ സാധിക്കും എന്നതിനു ഹൈക്കോടതി ഫുൾ ബഞ്ചിന്റെ വിധിയുണ്ട്. 

ചീഫ് ജസ്റ്റിസ് മിശ്ര: ആ ഫുൾബഞ്ച് ജഡ്ജ്മെന്റിന്റെ ലോജിക്ക് എന്താണ്? 

മനീന്ദർ സിങ്: ഹദിയയുടെ വിവാഹം ഒറ്റപ്പെട്ട ഒന്നല്ല. അതിന്റെ പിന്നിൽ ചില കളികൾ ഉണ്ട്. ഇതേ സംഘടനകൾ മറ്റുചില സമാനമായ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. മതപ്രബോധനത്തിന്റെ അന്വേഷണം അർഹിക്കുന്ന  ഗുരുതരമായ കേസുകൾ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹിപ്നോട്ടിസം പോലുള്ള വിദ്യകൾ ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദവെ: ഇതെല്ലാം പമ്പരവിഢിത്തമാണ്. നിങ്ങൾ സ്വതന്ത്രമായ ഒരു ഏജൻസി അല്ല. നിങ്ങൾ അമിത് ഷായുടെയും ഭരണകക്ഷിയുടേയും സ്വാധീനത്തിനു വശംവദരായിരിക്കുന്നു.

മനീന്ദർ സിങ്: ഇതെന്തൊക്കെയാണ് വിളിച്ചു പറയുന്നത്. ദവെ എല്ലായിപ്പോഴും ഇത്തരം നിന്ദ്യമായ വ്യക്തിഹത്യയാണ് നടത്തുന്നത്.

ദവെ: ഇത് പൂർണ്ണമായും നിലനിൽക്കുന്നതല്ല. ഇത് രാഷ്ട്രീയം മാത്രമാണ്.  അവർ അങ്ങയുടെ ഉത്തരവിനു അവമതിപ്പുണ്ടാക്കിയിരിക്കുന്നു. ജസ്റ്റിസ് രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് അങ്ങ് ഉത്തരവിട്ടത്. ജസ്റ്റിസ് രവീന്ദ്രൻ പിൻമാറി, എന്നിട്ടും അവർ അന്വേഷണവുമായി മുന്നോട്ട് പോയി. ഇത് രാഷ്ട്രീയമാണ്. ഈ ഏജൻസിയ്ക്ക് ഇതിൽ കാര്യമൊന്നുമില്ല. നിങ്ങളുടെ അമിത് ഷാ കേരളത്തിൽ പോയിരുന്നു. എൻ ഐ എ ചെയ്യുന്നത് അദ്ദേഹം പറയുന്ന കാര്യങ്ങൾ ആണ്. എൻ ഐ എയ്ക്ക് കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട എന്തു ബാദ്ധ്യതയാണുള്ളത്?

മനീന്ദർ സിങ്ങ്: നിങ്ങൾ നിന്ദ്യമായ ആരോപണങ്ങളിലൂടെ എതിർപക്ഷത്തെ ഭീഷിണിപ്പെടുത്തുന്നതിൽ എനിക്ക് ആശങ്കയുണ്ട്.  ഭീഷിണിപ്പെടുത്തി കാര്യം നേടാനുള്ള തന്ത്രമാണ് ഇവർ തുടർച്ചയായി ഉപയോഗിക്കുന്നത്.

ദവെ: ചുരുങ്ങിയപക്ഷം ഞാൻ ഭീഷിണിപ്പെടുത്തുന്നത് കോടതിയ്ക്ക് ഉള്ളിൽ ആണല്ലൊ, നിങ്ങളുടെ സർക്കാരിനെപ്പോലെ വെളിയിൽ ആരേയും ഭീഷിണിപ്പെടുത്തുന്നില്ലല്ലൊ.

ജസ്റ്റിസ് ചന്ദ്രചൂഡ്: നമുക്ക് ഇവിടെ രാഷ്ട്രീയമായ വാദപ്രദിവാദങ്ങൾ ഒഴിവാക്കാം. രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. നമ്മൾ അങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് നമുക്ക് രാഷ്ട്രീയത്തിൽ നിന്നും വേറിട്ടുനിൽക്കാൻ ആവുക? നമ്മൾ നമ്മുടെ വാദങ്ങളിലും നടപടികളിലും നിയമസംവിധാനത്തേയും ഭരണസംവിധാനത്തേയും ഒപ്പം  നിറുത്തുന്നു. രാഷ്ട്രീയവ്യക്തിത്വങ്ങൾ ഈ കേസുമായി നേരിട്ട് ബന്ധപ്പെടുന്നതല്ല എങ്കിൽ അവരെ പരാമർശിക്കാതിരിക്കുക. നിങ്ങൾ അല്പം ശാന്തമായി വാദിക്കണം.

ചീഫ് ജസ്റ്റിസ് മിശ്ര: നോക്കൂ.... ഇത് അനുവദിക്കാനാകില്ല. കോടതിയിൽ രാഷ്ട്രീയവ്യക്തിത്വങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഞങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. നിയമപരമായ പോയിന്റുകളിൽ ഊന്നിമാത്രമേ ഞങ്ങൾക്ക് ഈ കേസിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. ഇത് ഒരു കോടതിയാണ്. നിങ്ങൾക്ക് പറയാനുള്ളത് ഇന്ന് ഇനി ഞങ്ങൾ കേൾക്കില്ല.

ദവെ: അങ്ങനെ ചെയ്യാൻ അങ്ങേയ്ക്ക് എങ്ങനെ സാധിക്കും? എനിക്ക് പറയാനുള്ളത് അങ്ങ് കേൾക്കണം. അങ്ങ് തയ്യാറല്ലെങ്കിൽ ഞാൻ വദിക്കേണ്ട എന്ന് തീരുമാനിക്കും.

ജസ്റ്റിസ് ഖൻവിൽകർ: നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇന്ന് സമയം നിശ്ചയിച്ചത്. ഇതിനായി മറ്റു പലകാര്യങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾക്ക് രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കില്ല. മിസ്റ്റർ ദവെ നിങ്ങൾ നിൽക്കുന്നത് കോടതിയിൽ ആണ്. നിങ്ങൾ വാദം ഉന്നയിക്കുന്ന രീതി ഞങ്ങൾക്ക് സ്വീകാര്യമല്ല.

ദവെ: അങ്ങ് യാഥാർത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുകയാണ്. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഈ കേസിൽ കക്ഷിചേർക്കണമെന്ന അപേക്ഷയുമായി ഇവിടെ എത്തിയിട്ടുണ്ട്. നിങ്ങൾ അവരെ കക്ഷി ചേർക്കുകയാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഇല്ല, ഞങ്ങൾ ആരേയും കക്ഷിചേരാൻ അനുവദിച്ചിട്ടില്ല.

ദവെ: കക്ഷി ചേരുന്നതിനുള്ള അപേക്ഷകളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ ഇന്നത്തെ വർത്തമാനപത്രങ്ങളിൽ ഉണ്ട്

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ പത്രവാർത്തകൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്രസ്താവനകളെകുറിച്ചുള്ള അഭിപ്രായം പറയാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങൾ പറയുന്നത് ഇന്ന് ഇനി കേൾക്കാനാവില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡ്: മിസ്റ്റർ ദവെ, മിസ്റ്റർ സിങ് ദയവായി ശാന്തരാകൂ. മുതിർന്ന രണ്ട് അഭിഭാഷകർക്ക് ഇത്തരം പെരുമാറ്റം ഒട്ടും ഭൂഷണമല്ല. നിങ്ങൾ രണ്ട് പേരും വളരെ മുതിർന്ന അഭിഭാഷകരാണ്. ദയവായി മര്യാദകൾ പാലിക്കൂ. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്.

ദവെ: യഥാർത്ഥത്തിൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് പറയാനുള്ള അവകാശം എനിക്കില്ലെ?

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ആണ്.

ദവെ: ഇത് ഊഹാപോഹങ്ങൾ അല്ല, യാഥാർത്ഥ്യമാണ്. പരിമിതമായ നിർദ്ദേശങ്ങൾ ആണ് അങ്ങ് എൻ ഐ എയ്ക്ക് നൽകിയത്.

ഐശ്വര്യ ഭാടി (നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ അഭിഭാഷക): ദയവായി എനിക്ക് പറയാനുള്ളത് കേൾക്കണം. ഞാൻ ഉത്തർ പ്രദേശിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആണ്. എന്നാൽ ഈ അപേക്ഷ സമർപ്പിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. ഇതൊരമ്മയുടെ ആവലാതിയാണ്. അവരുടെ മകളെ അഫഗാനിസ്ഥാനിലേയ്ക്ക് കടത്തിയിരിക്കുന്നു. കേരളത്തിലെ മതപരിവർത്തനങ്ങൾക്ക് ഒരു സംഘടിതസ്വഭാവം ഉണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡ്: ഇവിടെ ശ്രേഷ്ഠരായ അഭിഭാഷകർ ഒരച്ഛനുവേണ്ടിയും ഹാജരായിട്ടുണ്ട്.

ഐശ്വര്യ ഭാടി: അവളെ അഫഗാനിസ്ഥാനിലേയ്ക്ക് കൊണ്ടുപോയിരിക്കുന്നത് ഒരു സൂയിസൈഡ് ബോബർ ആക്കാനാണ്.

ചീഫ് ജസ്റ്റിസ് മിശ്ര: ഞങ്ങൾ ഇവിടെ പ്രസംഗങ്ങൾ കേൾക്കുന്നില്ല. മിസ്റ്റർ ദവെ നിങ്ങളിൽ നിന്നായാലും മാഡം നിങ്ങളിൽ നിന്നായാലും

ചീഫ് ജസ്റ്റിസ് മിശ്ര: മിസ്റ്റർ ദവെ നിങ്ങൾ വാദിക്കുന്ന ഈ രീതി ക്ഷമിക്കാനും സഹിക്കാനും ആകില്ല. നിങ്ങൾക്ക് പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് തോന്നുന്നതെല്ലാം പറയാൻ സാധിക്കില്ല. നിങ്ങൾ നിങ്ങളുടെ ഈ വാദങ്ങളിലൂടെ നിങ്ങളുടെ തന്നെ കേസ്  അട്ടിമറിച്ചിരിക്കുകയാണ്. 

ദവെ: ഈ നിരീക്ഷണത്തോട് ഞാൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ വേണ്ട. പക്ഷെ വെറുതെ എന്റെ മേൽ കുറ്റംചാർത്തരുത്.

വി ഗിരി: ഞാൻ കേരളസർക്കാരിനു വേണ്ടി ഹാജരായതാണ്. 

ദീപക് മിശ്ര: ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷൻ തീരുമാനിക്കുന്ന ഹൈക്കോടതിയ്ക്ക് ആ വിവാഹം അസാധുവാക്കാനുള്ള അധികാരം ഉണ്ടോ?

വി ഗിരി: നിയമം എന്തു പറയുന്നു എന്നാണോ അങ്ങ് എന്നോട് ചോദിക്കുന്നത്

ദീപക് മിശ്ര: അതെ, ഞങ്ങൾ ഇവിടെ നിയമം എന്തു പറയുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളു

വി ഗിരി: നിയമം എന്തുപറയുന്നു എന്നാണെങ്കിൽ ഇല്ല എന്നാണ് ഉത്തരം. എന്നാൽ ഈ കേസിലെ സാഹചര്യങ്ങളും വസ്തുതയും അനുസരിച്ച് എന്താണ് ശരി എന്നത് അങ്ങ് തന്നെ തീരുമാനിക്കണം

ചീഫ് ജസ്റ്റിസ് മിശ്ര: ഹൈക്കോടതിയ്ക്ക് വിവാഹം അസാധുവാക്കാൻ സാധിക്കില്ല എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ ഇത് നവംബർ 30(?) നു കേൾക്കും.

ദവെ: ദയവായി വീണ്ടും ഈ കേസ് വെള്ളിയാഴ്ച പരിഗണിക്കണം. ദീപാവലിയ്ക്കെങ്കിലും അവരെ ഒരുമിക്കാൻ അനുവദിക്കണം. കേരളം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്ന ഒരു സംസ്ഥാനമാണ്. അങ്ങ് ഹൈക്കോടതി ഉത്തരവിനു സ്റ്റേ അനുവദിക്കണം ആ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം. അവർ പരസ്പരം വിവാഹിതരായവർ ആണ്. ആ വിവാഹം സാധുവായതാണ്. കഴിഞ്ഞ മുന്നു മാസക്കാലമായി അവൾ വീട്ടു തടങ്കലിൽ ആണ്. വീടുനു പുറത്തുകടക്കാൻ പോലും അവളെ അനുവദിക്കുന്നില്ല.

ചീഫ് ജസ്റ്റിസ് മിശ്ര: ഇന്ന് ഇനി നിങ്ങൾ പറയുന്നത് കേൾക്കാൻ ആകില്ല. നിങ്ങൾ നിയമപരമായ മര്യാദകളോടും നിയമത്തോടും ചേർന്നു നിൽക്കുന്നു എങ്കിൽ മറ്റൊരു അവസരത്തിൽ ഞങ്ങൾ കേൾക്കാം. ഇന്ന് നമുക്ക് എന്തെല്ലാം ചെയ്യാമായിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്. ഞങ്ങൾക്ക് പ്രസംഗങ്ങൾ കേൾക്കാൻ താല്പര്യമില്ല. നിയമപരമായ കാര്യങ്ങൾ മാത്രം. ഞങ്ങൾ ഇത് വീണ്ടും ഒക്ടോബർ 30നു കേൾക്കും. അച്ഛനും കേരള സർക്കാരിനും പറയാനുള്ളതുമാത്രമേ ഞങ്ങൾ കേൾക്കൂ. 

പി വി ദിനേഷ് (കേരളസംസ്ഥാന വനിതാകമ്മീഷന്റെ സ്റ്റാന്റിങ് കൗൺസിൽ): പരിഗണനയിലുള്ള വിഷയങ്ങളുടെ യാഥാർത്ഥ്യത്തിലേയ്ക്ക് കടക്കാതെ തന്നെ വളരെ പരിമിതമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ കേസിൽ കക്ഷിചേരാനുള്ള ഒരു അപേക്ഷ വനിതകമ്മീഷൻ കോടതി മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഒരു ഡോക്ടർക്കൊപ്പം ആ പെൺകുട്ടിയെ സന്ദർശിക്കാനും അതിന്റെ ഒരു റിപ്പോർട്ട് സീൽചെയ്തകവറിൽ കോടതിയിൽ സമർപ്പിക്കാനും ഞങ്ങളെ അനുവദിക്കണം. 

മനീന്ദർ സിങ്: പറ്റില്ല പറ്റില്ല

ചീഫ് ജസ്റ്റിസ് മിശ്ര: നിങ്ങൾ ഈ കേസിന്റെ പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തുകയാണ്.

ദിനേഷ്: വനിതാകമ്മീഷൻ നിയമപരമായ ഒരു സംവിധാനമാണ്. ആ നിലയിൽ അവളെ സന്ദർശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം കത്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് മിശ്ര: ആരിൽ നിന്നും?

ദിനേഷ്: പല വ്യക്തികൾ, സംഘടനകൾ, ആശങ്കയുള്ള നാട്ടുകാർ എന്നിവരിൽ നിന്നും

ചീഫ ജസ്റ്റിസ് മിശ്ര: നിങ്ങൾക്ക് ഒരു അവസരമുണ്ട്. പക്ഷെ ഇപ്പോൾ അല്ല. മുപ്പതാം തീയതി വരെ കാത്തിരിക്കൂ. അപ്പോൾ ഒരു വഴിയുണ്ടാക്കാം.

ചീഫ് ജസ്റ്റിസ് മിശ്ര: അടിസ്ഥാനപരമായി ഇത് ഒരു നിയമപ്രശ്നമാണ്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കുന്നതിൽ കോടതിയ്ക്ക് ഇടപെടാൻ ആകില്ല. മാസികമായ വളർച്ചയില്ലാത്തതോ, മാനസീകമായി തളർന്നതോ ആയ വ്യക്തിയെ മാത്രമെ അച്ഛന്റെ കസ്റ്റഡിയിൽ വിടാൻ ആകൂ. പ്രായപൂർത്തിയായ മകളുടെ പൂർണ്ണമായ നിയന്ത്രണം അച്ഛനു ആവശ്യപ്പെടാൻ സാധിക്കില്ല. ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിൽ പെൺകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഞങ്ങൾ ഒഴിഞ്ഞു മാറില്ല.

Monday, October 09, 2017

അഖില കേസ് - ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം

അഖില കേസ് അങ്ങനെ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നു. കേസിലെ ആവലാതിക്കാരനായ ഷെഫിൻ ജഹാൻ അഖില കേസിന്റെ അന്വേഷണം എൻ ഐ എയ്ക്ക് വിട്ട സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ അപ്പീൽ ആണ് നാളെ കോടതി പരിഗണിക്കുന്നത്. പല കക്ഷികളും ഈ കേസിനെ ഒരു സാധാരണമതപരിവർത്തവനവും അതിനെ തുടർന്ന് നടന്ന വിവാഹവും കോടതി ഇടപെട്ട് റദ്ദാക്കിയതാണെന്ന ഒരു തെറ്റിദ്ധാരണ സമുഹത്തിൽ (അത് ഓൺലൈനിൽ ആയാലും ഓഫ് ലൈനിൽ ആയാലും) പരത്താൻ ശ്രമിച്ചിരുന്നു. അതിൽ ആദ്യഘട്ടത്തിൽ അവർ കുറച്ചൊക്കെ വിജയിക്കുകയും ചെയ്തു. എത്രമൂടിവെയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും എന്ന് പറയുന്നതു പോലെ ആ തെറ്റിദ്ധാരണപരത്താനുള്ള ശ്രമം പിന്നീട് അത്രവിജയിച്ചില്ല. അദ്യം തെറ്റിദ്ധരിക്കപ്പെട്ടവർ പോലും പിന്നീട് കാര്യങ്ങൾ ശരിയായി മനസ്സിലാക്കി ശരിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാലും സ്വന്തം കള്ളത്തരങ്ങൾ പിടിക്കപ്പെടും എന്നതുകൊണ്ട് രക്ഷപ്പെടാനുള്ള എല്ലാ ശ്രമവും അഖിലയെ വലയിലാക്കിയവർ നടത്തുന്നുണ്ട്. അത് വിജയിക്കില്ല എന്ന് കരുതുന്നു. അങ്ങനെ ഒരു ശുഭപ്രതീക്ഷ വെച്ചു പുലർത്താനെ സാധിക്കൂ.

നാളെ ഈ കേസ് കോടതി പരിഗണിക്കുമ്പോൾ സമൂഹത്തിന്റെ വിവീധ വിഭാഗങ്ങളിൽ ഉള്ളവർ ഈ കേസിൽ കക്ഷിചേരാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിലെ പ്രധാന കക്ഷികൾ ആയ അഖിലയുടെ പിതാവ് അശോകനും, ഷെഫിൻ ജഹാനും പുറമെ തിരുവനന്തപുരത്തു നിന്നും മതപരിവർത്തനത്തിനു വിധേയയായി അഫ്ഗാനിസ്ഥാനിൽ ഐസിസിന്റെ ക്യാമ്പിൽ എത്തിച്ചേർന്നു എന്ന് കരുതപ്പെടുന്ന നിമിഷയുടെ അമ്മ ബിന്ദു, അതുപോലെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയയായ ലത്തൂരിലെ സുമതി ആര്യ എന്നിവരും മതപരിവർത്തനത്തെ കുറിച്ചും അതിലൂടെ നടത്തുന്ന മനുഷ്യക്കടത്തിനെ കുറിച്ചും അന്വേഷിക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. അഖിലകേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേരളഹൈക്കോടതിയിലെയ്ക്ക് നടന്ന പ്രകടനവും കേസ് പരിഗണിച്ച / ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ നടന്ന പ്രസ്താവനകളും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി കേരളഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് അഭിഭാഷകരും കേസിൽ കക്ഷിചേരാനുള്ള അപേക്ഷ (അഡ്വക്കേറ്റ് ആർ ബസന്ത് വഴി) സമർപ്പിച്ചിട്ടുണ്ട്. അതിനു പുറമെ അഖിലയെ നേരിൽ കാണാനും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനും അനുവദിക്കണം എന്ന ആവശ്യപ്പെട്ട് സംസ്ഥാന വനിത കമ്മീഷനും അപേക്ഷ സമർപ്പിചിട്ടുണ്ട്. ഇത് കൂടാതെ മതപരിവർത്തനത്തിനു വിധേയയായി രാജ്യത്തിനു വെളിയിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആതിരയും സുപ്രീം കോടതിയെ സമീപിക്കും എന്ന് കേൾക്കുന്നു. എൻ ഐ എ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും / സത്യവാങ്മൂലവും, അതുപോലെ സംസ്ഥാന സർക്കാർ സമർപ്പിച്ച് സത്യവാങ്ങ്മൂലവും എല്ലാം നാളെ കോടതി പരിഗണിക്കും.

സത്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് നാളെ. തങ്ങളെ വിട്ടുപോയ എവിടെയാണെന്നു പോലും അറിയാത്ത മക്കളെ ഓർത്ത് കണ്ണീർപൊഴിച്ച് ജീവിക്കുന്ന ബിന്ദുവിനെ പോലുള്ള അമ്മമാർക്കും അച്ഛന്മാർക്കും പ്രതീക്ഷയുടെ ചെറിയ കിരണം പോലെ ഒന്ന് തോന്നിപ്പിക്കുന്ന ഒരു നടപടി കോടതിയിൽ നിന്നും ഉണ്ടാകും എന്ന് കരുതുന്ന ഒരു ദിവസം. മതപരിവർത്തനത്തിനു വിധേയരായി രാജ്യം വിട്ടു മറ്റൊരു രാജ്യത്ത് എവിടെയോ എത്തപ്പെട്ടു എന്ന വിശ്വസിക്കുന്ന തങ്ങളുടെ  മക്കളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് ആകുലപ്പെടുന്ന ആ മാതാപിതാക്കൾക്കൊപ്പമാണ് ഞാനും. അവരെ കണ്ടെത്താനും അവരെ ഇങ്ങനെ മതം മാറ്റി മറ്റൊരു രാജ്യത്ത് എത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനും എൻ ഐ എ തന്നെ ഈ കേസ് അന്വേഷിക്കണം എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഇതൊരു കച്ചിത്തുരുമ്പാണ്. ഇത് കൈവിട്ടു പോകാൻ അനുവദിക്കരുത്. 

എന്നാൽ ദൗർഭാഗ്യവശാൽ അത്തരമൊരു നീക്കം കേരളസർക്കാരിൽ നിന്നും ഉണ്ടായില്ല. വളരെ വിശാലമായിക്കാണേണ്ട ഒരു കുറ്റകൃത്യത്തെ അത്യന്തം ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഒരു കേസ് എൻ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് ഈ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. ഈ മാതാപിതാക്കളുടെ ആധിയേക്കാൾ അവരുടെ കണ്ണീരിനേക്കാൾ സർക്കാരിനും പാർട്ടിയ്ക്കും പ്രധാനം വേങ്ങരയിൽ കൂടുതൽ കിട്ടിയേക്കാവുന്ന ഏതാനും വോട്ടുകൾ ആണ്. അതിനാണ് പാതിവെന്ത ഒരു സത്യവാങ്മൂലം സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേരളഹൈക്കോടതി അഖില കേസിന്റെ വിധിയിൽ ഈ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥനെതിരെ നിശിതമായ വിമർശനം ആണ് ഉന്നയിച്ചത്. ആ ഉദ്യോഗസ്ഥന്റെ വീഴ്ചകൾ കേരളഹൈക്കോടതി വിധിയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ആ ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളിക്കളയുകയും ചെയ്തു. അതേ ഗതി നാളെ കേരളസർക്കാരിന്റെ ഈ അസത്യവാങ്മൂലത്തിനും ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ടിനും ഉണ്ടാകട്ടെ. അശോകന്റേയും ബിന്ദുവിന്റേയും ആതിരയുടെയും സുമതി ആര്യയുടേയും എല്ലാം നിയമപോരാട്ടങ്ങൾ സഫലമാകട്ടെ. സമയബന്ധിതമായി ഈ കേസ് എൻ ഐ എ അന്വേഷിക്കണമെന്ന ഒരു ഉത്തരവ് നാളെ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകട്ടെ. അങ്ങനെ പ്രാർത്ഥിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാൻ മാത്രമേ ഇപ്പോൾ എനിക്കാവൂ. ഒരു പക്ഷെ എന്നെപ്പോലെ നിങ്ങളിൽ പലർക്കും. നമുക്ക് പ്രാർത്ഥിക്കാം.

Wednesday, October 04, 2017

അഖില കേസ് സുപ്രീംകോടതി 03/10/2017

അഖിലകേസിൽ W.P.(Crl.)297/2016 KHC കേരളഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി 17/08/2017-ൽ എൻ ഐ എ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുംകൊണ്ട് ഷെഫിൻ ജഹാൻ നൽകിയ ഹർജി ഇന്ന് (03/10/2017) സുപ്രീംകോടതി പരിഗണിച്ചു. കോടതിയിൽ ഇന്ന് നടന്ന വാദത്തെകുറിച്ച് റിപ്പോർട്ടർ ചാനലിലെ സീനിയർ റിപ്പോർട്ടർ ബാലഗോപാൽ ബി നായർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ എനിക്ക് മനസ്സിലായ കാര്യങ്ങൾ മലയാളത്തിൽ ചേർക്കുന്നു. ഔപചാരികതകൾ ആയ ചില വാക്കുക്കൾ ലോഡ്ഷിപ്, യുവർ ഓണർ എന്നിങ്ങനെ തൽക്കാലം ചേർക്കുന്നില്ല. എങ്കിലും അതൊക്കെ യഥാസ്ഥാനത്ത് ഉപയോഗിച്ചിട്ടുണ്ടെന്ന് കരുതുക. അദ്ദേഹം എഴുതിയതിന്റെ തർജ്ജമ അല്ല എന്നുകൂടി പറയട്ടെ, ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ചേർക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടാവുന്നതാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ചാണ് ഈ കേസ് ഇന്ന് പന്തണ്ടാമത്തെ ഐറ്റമായി ഇന്ന് പരിഗണിച്ചത്.
(നേരത്തെ ഈ കേസ് പരിഗണിച്ചത് അന്ന് ചീഫ് ആയിരുന്ന കെഹാർ വിരമിച്ചതിനെ തുടർന്ന് പുതിയ ബഞ്ചാണ് ഇന്ന് വാദം കേട്ടത്. പഴയ മൂന്നംഗ ബഞ്ചിൽ ഉണ്ടായിരുന്നവരിൽ ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് പുതിയ ബഞ്ചിൽ ഉള്ളത്.)

സമയം 11:05 രാവിലെ

അഡ്വക്കേറ്റ് തുഷാർ മേത്ത (എൻ ഐ എയ്ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ): ഈ കേസിൽ മുൻപ് ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വക്കേറ്റ് മനീന്ദർ സിങ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോയിട്ടുള്ളതിനാൻ ഈ കേസ് അല്പസമയത്തേയ്ക്ക് നീട്ടിവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ദുഷ്യന്ത് ദവെ (ഷെഫിൻ ജഹാന്റെ അഭിഭാഷകൻ): ഞാൻ ഇതിനെ എതിർക്കുന്നു. സർക്കാരോ , എൻ ഐ എയോ ഈ കേസിൽ അപ്പീൽ നൽകിയിട്ടില്ല. ഞങ്ങളാണ് അപ്പീൽ നൽകിയത്. അങ്ങാകട്ടെ (യുവർ ലോഡ്ഷിപ്) നിയമപരമായ പരിധികൾ കടന്ന് ഈ കേസ് എൻ ഐ എയ്ക്ക് വിട്ടുകൊണ്ട് കൂടുതൽ വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഈ രാജ്യത്തിന്റെ ബഹുമതവിശ്വാസത്തിന്റെ അടിത്തറയെത്തന്നെ ഇളക്കുന്നതാണ് ആ വിധി.

ചീഫ്, ദുഷ്യന്ത് ദവെയോട്: എന്താണ് ഈ കേസിന്റെ കാതലായ വിഷയം?

ദുഷ്യന്ത് ദവെ: 24 വയസ്സായ ഒരു യുവതിയുടെ വിവാഹത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് കേസിൽ നിയമപരിധികൾ വിപുലപ്പെടുത്തി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടാൻ ബഹുമാനപ്പെട്ട സുപ്രീംകോടതിയ്ക്ക് സാധിക്കുമോ എന്നതാണ് ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയം. അത്തരം ഒരു അപേക്ഷ ഹൈക്കോടതിയിലെ പരാതിയിൽ പോലും ഇല്ലായിരുന്നു.

(ദുഷ്യന്ത് ദവെ ശബ്ദമുയർത്തിക്കൊണ്ട്) 

ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയ്ക്ക് വന്ന വിഷയത്തെ തന്നെ ആ ഉത്തരവിലൂടെ അട്ടിമറിച്ചു, അതിനിലാണ് ആ ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയുമായി വരേണ്ടിവന്നത്.

തുഷാർ മേത്ത: ഞങ്ങൾ ഈ കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ദുഷ്യന്ത് ദവെ: (ഉച്ചത്തിൽ) ബി ജെ പിയിലെ രണ്ട് സമുന്നതരായ നേതാക്കളുടെ മക്കൾ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതി അവരുടെ കാര്യത്തിലും എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടുമോ? ഈ ഉത്തരവ് വളരെ ആശങ്കാ ജനകമായ സന്ദേശമാണ് ലോകത്തിനു നൽകുന്നത്.

ജസ്റ്റിസ് ഖൻവിൽക്കർ: മിസ്റ്റർ ദവെ നിങ്ങൾ ഇങ്ങനെ ഒച്ചവെച്ചാൽ ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ സാധിക്കില്ല.

ദുഷ്യന്ത് ദവെ: അങ്ങ് ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് അപ്പുറം പോകേണ്ടതില്ല.

ചീഫ് ജസ്റ്റിസ്: എനിക്ക് ആശ്ചര്യം തോന്നുന്നു. ആകെ രണ്ട് കാര്യങ്ങൾ മാത്രമാണ് ഈ കോടതി പരിഗണിക്കേണ്ടത്. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

ജസ്റ്റിസ് ചന്ദ്രചൂഡ്, ദുഷ്യന്ത് ദവേയോട്: എന്തിനാണ് നിങ്ങൾ ഈ കേസ് മാറ്റിവെയ്ക്കുന്നതിനെ എതിർക്കുന്നത്. എൻ ഐ എ അല്പം മാറ്റിവെയ്ക്കണം എന്നല്ലെ പറഞ്ഞുള്ളു.

ചീഫ് ജസ്റ്റിസ്: മുതിർന്ന അഭിഭാഷകൻ (ദവെ) പ്രസക്തമായ വാദം അല്ല നടത്തുന്നത്. അദ്ദേഹം അതുമിതും പറയുകയാണ്. നമുക്ക് വസ്തുതാപരമായ നിയമങ്ങളിൽ ഊന്നിയുള്ള വാദങ്ങൾ ആണ് വേണ്ടത് വെറുതെ ഒച്ചവെയ്ക്കലല്ല. നമുക്ക് ഈ കേസ് വെള്ളിയാഴ്ചത്തേയ്ക്കോ തിങ്കളാഴ്ചത്തയ്ക്കോ മാറ്റിവെയ്ക്കാം.

അഡ്വക്കേറ്റ് മേത്ത: അടുത്ത അവസരത്തിൽ ഒച്ചവയ്ക്കലല്ലാതെ കൂടുതൽ നിലവാരമുള്ള വാദങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

അഡ്വക്കേറ്റ് ദവെ: മിസ്റ്റർ മേത്തയിൽ നിന്നാണ് ഇനി ഞാൻ കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതെന്ന് തോന്നുന്നു.

ചീഫ് ജസ്റ്റിസ്: ഇവിടെ ആകെ രണ്ട് വിഷയങ്ങളേ ഉള്ളു. ഒന്ന് പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സമ്മതപ്രകാരം നടത്തിയ അവരുടെ വിവാഹം റദ്ദാക്കാൻ ഭരണഘടനയുടെ 226-ആം അനുശ്ചേദം ഹൈക്കോടതിയ്ക്ക് അധികാരം നൽകുന്നുണ്ടോ? രണ്ട് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി എൻ ഐ എ അന്വേഷണത്തിനു ഉത്തരവിടേണ്ടതുണ്ടായിരുന്നോ?

മറ്റൊരു കേസിന്റെ വാദത്തിനായി നാലാമത്തെ നിരയിൽ ഇരിക്കുകയായിരുന്ന അഡ്വക്കേറ്റ് ഫാലി എസ് നരിമാനോട് ചീഫ് ജസ്റ്റിസ്: ഭരണഘടനയുടെ 136-ആം അനുശ്ചേദം അനുസരിച്ച് ഹൈക്കോടതി പരിഗണിക്കാതിരുന്ന വിഷയങ്ങളിലും ഉത്തരവിടാൻ നമുക്ക അധികാരം ഇല്ലെ? വളരെ വിപുലമായ ഒരു നിയമവ്യവസ്ഥയല്ലെ അത്?

നരിമാൻ: 136 അനുസരിച്ച് ഇതുവരെ ഇല്ല എന്ന് പറഞ്ഞിട്ടില്ല

അഡ്വക്കെറ്റ് ദുഷ്യന്ത് ദവെ: ആ സ്ത്രീയെ (അഖില) കോടതി മുൻപാകെ ഹാജരാക്കേണ്ടതും കോടതി അവരോട് കാര്യങ്ങൾ ചോദിക്കേണ്ടതും അത്യാവശ്യമാണ്. ആ സ്ത്രീ അച്ഛനമ്മമാർക്കൊപ്പം താമസിച്ചാൽ മതി എന്നാണ് പറയുന്നതെങ്കിൽ ആവലാതിക്കാർ അതിനെ എതിർക്കില്ല. എന്നാൽ ഇപ്പോൾ അവരുടെ ആരോഗ്യത്തിലും പരിപാലനത്തിലും ആശങ്കയുണ്ട്.

അഡ്വക്കേറ്റ് മാധവി ദിവാൻ: എൻ ഐ എ അന്വേഷണത്തിനുള്ള ഉത്തരവ് (എതിർ കക്ഷികളുടെ) സമ്മതത്തോടെ ഉള്ളതാണ്. അവൾ എനിക്കൊപ്പം (എന്റെ കക്ഷിയ്ക്കൊപ്പം) ഉണ്ട്.

ചീഫ് ജസ്റ്റിസ് (മാധവി ദിവാനോട്): നിങ്ങൾ ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്?

അഡ്വക്കേറ്റ് മാധവി ദിവാൻ: ഞാൻ ആ പെൺകുട്ടിയുടെ അച്ഛനു വേണ്ടിയാണ് ഹാജരാകുന്നത്. എൻ ഐ എ അന്വേഷണം തീരുമ്പോൾ ആ പെൺകുട്ടിയോട് സംസാരിക്കാം എന്ന് ബഹുമാനപ്പെട്ട കോടതി പറഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: അവൾ 24 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. അത് വ്യക്തമായ കാര്യമാണ്. അവൾ അച്ഛന്റെ പരിരക്ഷയിൽ തന്നെ കഴിയണം എന്ന് നിർബന്ധിക്കാൻ ആകില്ല. അവളുടെ പൂർണ്നിയന്ത്രണം നിങ്ങൾക്ക് അവകാശപ്പെടാൻ ആകില്ല. ആവശ്യമെന്ന് കണ്ടാൽ ഞങ്ങൾ അവൾക്ക് മറ്റൊരു കസ്റ്റോഡിയനെ നിശ്ചയിക്കും അല്ലെങ്കിൽ അവളെ ഒരു ഹോസ്റ്റലിൽ ആക്കും.

അഡ്വക്കേറ്റ് മേത്ത (എൻ ഐ എ): ഞങ്ങൾ ഒരു റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകൾ അങ്ങ് മനസ്സിലാക്കിയിട്ടില്ല. ഇതുനു പിന്നിൽ ചില കളികൾ ഉണ്ട്. അത് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: കളികൾ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ. ഞങ്ങൾക്ക് അറിയേണ്ടത് കേരളഹൈക്കോടതി ആർട്ടിക്കിൽ 226 ഉപയോഗിച്ച് ഒരു വിവാഹം എങ്ങനെ അസാധുവാക്കി എന്നതാണ്.

അഡ്വക്കേറ്റ് വി ഗിരി (കേരള സർക്കാരിനു വേണ്ടി): സംസ്ഥാനസർക്കാർ ഈ കേസിൽ ഇതുവരെ സത്യവാങ്മൂലം ഒന്നും നൽകിയിട്ടില്ല. എൻ ഐ എ അന്വേഷണം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ഈ അപ്പീലിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ദയവായി അനുവദിക്കണം.

ചീഫ് ജസിറ്റ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് വി ഗിരി: അതിന് ഞങ്ങൾക്ക് അല്പം സമയം വേണം. കേസ് ദീപാവലി കഴിയുന്നതുവരെ നീട്ടിവയ്ക്കാൻ സാധിക്കുമോ? 

അഡ്വക്കേറ്റ് ഹാരിസ് ബീരാൻ: അല്ല അത് സാദ്ധ്യമല്ല

അഡ്വക്കേറ്റ് ദവെ: ഈ കേസ് അങ്ങനെ നീട്ടിക്കൊണ്ട് പോകാൻ സാദ്ധ്യമല്ല

അഡ്വക്കേറ്റ് പി വി ദിനേഷ് (സംസ്ഥാന വനിത കമ്മീഷനു വേണ്ടി): വിവിധ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഈ സ്ത്രീയുടെ സുരക്ഷയും ആരോഗ്യവും അന്വേഷിക്കണം എന്ന് അറിയിച്ചുകൊണ്ടുള്ള കത്തുകൾ ഞങ്ങൾക്ക് കിട്ടുന്നുണ്ട്. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഒരു മെഡിക്കൽ പ്രാക്റ്റീഷണർക്കൊപ്പം ഈ സ്ത്രീയെ സന്ദർശിക്കാനും അതുസംബന്ധിച്ച ഒരു റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഈ കോടതിമുൻപാകെ സമർപ്പിക്കാനും ഞങ്ങൾക്ക് ബഹുമാനപ്പെട്ട കോടതിയുടെ അനുവാദം ആവശ്യമുണ്ട്.

ചീഫ് ജസ്റ്റിസ്: മിസ്റ്റർ ദിനേഷ്, നിങ്ങൾക്ക് ഈ വിഷയം കേസ് പരിഗണിക്കുന്ന അടുത്ത ദിവസം ഉന്നയിക്കാം.

അഡ്വക്കേറ്റ് പി വി ദിനേഷ്: ഞങ്ങൾ ഇതിനായി ഒരു അപേക്ഷ നിലവിൽ സമർപ്പിച്ചിട്ടുണ്ട്. ദയവായി അത് സമർപ്പിക്കാൻ അനുവദിക്കണം

ചീഫ് ജസ്റ്റിസ്: നിങ്ങൾക്ക് അത് സമർപ്പിക്കാം

അഡ്വക്കേറ്റ് അർ ബസന്ത്: ഞാൻ ഒരു പറ്റം അഭിഭാഷകരെ പ്രതിനിധീകരിക്കുന്നു. ഞങ്ങളേയും ഈ കേസിൽ കക്ഷി ചേരാൻ അനുവദിക്കണം.

ചീഫ് ജസ്റ്റിസ്: വനിതകമ്മീഷൻ കക്ഷിചേർക്കണം എന്ന് പറയുന്നത് ഞങ്ങൾക്ക് മനസ്സിലാക്കാം. മറ്റാരേയും കക്ഷിചേർക്കാൻ നിർവ്വാഹമില്ല.

ചീഫ് ജസ്റ്റിസ്: ഈ കേസ് 09/10/2017ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പരിഗണിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും സത്യവാങ്ങ്മൂലം സമർപ്പിക്കാം.

(അങ്ങനെ കേസ് 09/10/2017 തിങ്കാളാഴ്ചത്തേയ്ക്ക് മാറ്റി. ബാലഗോപാൽ ബി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.)