Sunday, November 26, 2017

അഖിലകേസ് സുപ്രീംകോടതി അഖിലയെ കേൾക്കുമ്പോൾ

അങ്ങനെ നാളെ അഖിലയ്ക്ക് പറയാനുള്ളത് സുപ്രീംകോടതി കേൾക്കുന്നു. കേരളഹൈക്കോടതിയിൽ പറഞ്ഞതിൽ നിന്നും കാര്യമായ വ്യത്യാസമുള്ള വസ്തുതകൾ ഒന്നും സുപ്രീം കോടതിയിലും പറയാൻ അഖിലയ്ക്ക് ഉണ്ടാകും എന്ന് കരുതുന്നില്ല. അശോകനും പൊന്നമ്മയ്ക്കും ഒപ്പം ഇത്രയും നാൾ താമസിച്ചപ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം അഖിലയിൽ മാറ്റങ്ങൾ ഉണ്ടാകുമോ, അഖിലയെ അശോകൻ അപായപ്പെടുത്തുമോ എന്നതായിരുന്നു. അശോകൻ കേരളഹൈക്കോടതിയിൽ പറഞ്ഞതുപോലെ മകൾ ഏത് മതം തിരഞ്ഞെടുക്കുന്നു എന്നത് അദ്ദേഹത്തിനു വിഷയം അല്ല. ഇസ്ലാം മതം അനുഷ്ടിച്ച് ജീവിക്കാനുള്ള സൗകര്യം മകൾക്ക് തന്റെ വീട്ടിൽ ഒരുക്കാം എന്നത് അശോകൻ ഹൈക്കോടതിയിലും പറഞ്ഞകാര്യമാണ്. മകൾ രാജ്യം വിട്ടു അപകടകരമായ സ്ഥലങ്ങളിലെത്തപ്പെടുമോ, തീവ്രവാദപ്രവർത്തകരുടെ കൈയ്യിൽ എത്തപ്പെടുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. അതുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അശോകന്റെ കൈയ്യിൽ നിന്നും അഖിലയെ തട്ടിയെടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 19നു നടത്തിയ തട്ടിക്കൂട്ട് കല്ല്യാണം എന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കളവായ കാര്യങ്ങൾ രേഖപ്പെടുത്തിയ, മുസ്ലീം ആണെന്നതിനു നിയമപരമായ ഒരു രേഖയും സമർപ്പിച്ചിട്ടില്ലാത്ത ഒരാളുടെ ഇസ്ലാമിക ആചാരപ്രകാരം നടന്ന വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയും ശരിയാണെന്നു തന്നെ ആണ് എന്റെ അഭിപ്രായം. ആ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെയ്ക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും. അഖിലയ്ക്ക് ഷെഫിൻ ജഹാനെ വിവാഹം കഴിക്കാനോ വിവാഹം കഴിക്കാതെ തന്നെ അയാൾക്കൊപ്പം ജീവിക്കാനോ ഒക്കെ സ്വബോധം ഉള്ള സ്വന്തം കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിവുള്ള ഏതൊരാൾക്കും നിയമം നൽകുന്ന അവകാശം ഉണ്ട്. അത്തരം ഒരു മാനസികാവസ്ഥ അഖിലയ്ക്ക് ഉണ്ടോ എന്നത് ആദ്യം കോടതി ഉറപ്പുവരുത്തട്ടെ. നാളത്തന്നെ അഖിലയെ ഷെഫിൻ ജഹാനൊപ്പം പോകാൻ സുപ്രീംകോടതി അനുവദിക്കും എന്ന് കരുതുന്നില്ല. ഒപ്പം കേരളത്തിൽ നടക്കുന്ന സംഘടിതമായ മതപർവർത്തനങ്ങളെ കുറിച്ചും ഐ എസ് പോലുള്ള തീവ്രവാദപ്രസ്ഥാനങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോകാൻ എൻ ഐ എയ്ക്ക് അനുവാദം ലഭിക്കും എന്ന് കരുതുന്നു. അഖില കേസിലെ വിധിയെ തുടർന്ന് കേരളഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാർക്കെതിരെ ഉയർന്ന ഭീഷിണികളെക്കുറിച്ചും കേരളഹൈക്കോടതിയിലേയ്ക്ക് നടന്ന പ്രക്ടനത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ എങ്കിലും സുപ്രീംകോടതി തേടുമെന്നും ആ സംഭവത്തിൽ കോടതിയലക്ഷ്യനടപടികൾക്ക് അനുമതി നൽകുമെന്നും കരുതുന്നു. ഇതെല്ലാമാണ് എന്റെ പ്രതീക്ഷകൾ

1 comment:

  1. അഖില കേസിൽ അങ്ങനെ പ്രധാനമായ രണ്ട് കാര്യങ്ങൾ ഇന്ന് സംഭവിച്ചു. അഖിലയുടെ തുടർപഠനത്തിനുള്ള സാഹചര്യം ഒരുക്കാൻ സേലത്ത് അഖില പഠിച്ചിരുന്ന ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിനു സുപ്രീംകോടതി നിർദ്ദേശം നൽകി. സർവ്വകലാശാലയുമായി ബന്ധപ്പെട്ട് അതിനുള്ള ഏർപ്പാടുകൾ കോളേജ് ചെയ്യണം. അഖിലയ്ക്ക് താമസിക്കുന്നതിനു ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണം. അതിനു ഒരു മുറിയോ ഷെയർ ചെയ്യപ്പെടുന്ന മുറിയോ നൽകാം. മറ്റു കുട്ടികൾക്ക് ബാധകമായ എല്ലാ ഹോസ്റ്റൽ നിയമങ്ങളും അഖിലയ്ക്കും ബാധകമായിരിക്കും. അഖിലയുടെ താമസത്തിനും വിദ്യാഭ്യാസത്തിനും ഉള്ള ചിലവ് കേരള സർക്കാർ വഹിക്കണം. അഖിലയ്ക്ക് ആവശ്യമായ സംരക്ഷണം തമിഴ്നാട് പോലീസ് ഒരുക്കണം. അഖിലയെ അച്ഛനൊപ്പമോ ഷെഫിൻ ജഹാനൊപ്പമോ പോകാൻ കോടതി അനുവദിച്ചില്ല. കൂട്ടുകാരിയുടെ വീട്ടിൽ പോകാനുള്ള അനുമതിയും അഖിലയ്ക്ക് കിട്ടിയില്ല.

    രണ്ടാമത്തെ കാര്യം എൻ ഐ എ അന്വേഷണത്തിനുള്ള് ഉത്തരവ് പിൻവലിക്കണം എന്ന ഷെഫിൻ ജഹാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിയമാനുസൃതമായ അന്വേഷണവുമായി എൻ ഐ എയ്ക്ക് മുൻപോട്ട് പോകാം എന്നാണ് കോടതി പറഞ്ഞത്.

    ReplyDelete

Thanks for being here. Please share your comments.