Monday, April 03, 2017

ജേക്കബ് തോമസിന്റെ അവധി

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചതും വിജിലൻസ് ഡയറക്ടറുടെ ചുമതല താൽക്കാലികമായി ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നൽകിയതും. രണ്ടാഴ്ചമുൻപ് വരെ കേരളമുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആണ് ശ്രീ ജേക്കബ് തോമസ്. എന്തുകൊണ്ടാണ് പെട്ടന്ന് അദ്ദേഹം അവധിയിൽ പോയത്. അദ്ദേഹം അനൗദ്യോഗികമായി മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരം അനുസരിച്ച് അദ്ദേഹം അവധിയിൽ പ്രവേശിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് ഏഷ്യാനെറ്റും മാതൃഭൂമിയും റിപ്പോർട്ട് ചെയ്തത്. പിന്നീട് മന്ത്രി എം എം മണിയുടേതായി മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവന അനുസരിച്ചും സർക്കാർ ശ്രീ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്നും മാറ്റിയതാണെന്ന് അനുമാനിക്കാം.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം സർക്കാരിൽ നിന്നും ഉണ്ടായതെന്നത് എല്ലാവരും ചർച്ചചെയ്യുകയുണ്ടായി. പ്രത്യേകിച്ചും മുഖ്യമന്ത്രി ഏറെ പിന്തുണ നൽകിയിരുന്ന ഒരു ഉദ്യോഗസ്ഥനു പെട്ടന്ന് പിന്തുണ നഷ്ടപ്പെടാനുള്ള കാരണം എന്താണെന്നതാണ് എല്ലാവരും ചർച്ചചെയ്തത്. വിവിധ മാദ്ധ്യമങ്ങളിൽ ഈ വിഷയത്തിൽ നടന്ന ചർച്ചകൾ കണ്ടതിൽ നിന്നും പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് പൊടുന്നനെയുള്ള സർക്കാർ നയവ്യതിയാനത്തിനു കാരണമായി പലരും പറഞ്ഞുകേട്ടത്.
  1. രാഷ്ട്രീയമായ തീരുമാനം
  2. കോടതിയിൽ നിന്നുള്ള തുടർച്ചയായ വിമർശനം
  3. ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ചിനെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി
ഇതിൽ ഓരോ കാരണങ്ങളും പരിശോധിക്കാം.

രാഷ്ട്രീയമായ തീരുമാനം ഉണ്ടാവുന്നത് കഴിഞ്ഞ ദിവസം നടന്ന എൽ ഡി എഫ് യോഗത്തിൽ ആണെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള പ്രധാനകാരണമായി പറയുന്നത് ബന്ധുനിയമനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയരാജനും, സ്പോർട്ട്സ് കൗൺസിൽ ലോട്ടറി അഴിമതി വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ടി പി ദാസനും എതിരെ ശക്തമായ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താനുള്ള ജേക്കബ് തോമസിന്റെ നിലപാടാണെന്ന് പറഞ്ഞു കേൾക്കുന്നു. ഇവർക്കെതിരായ അന്വേഷണത്തിൽ വെള്ളം ചേർക്കണമെന്ന സമ്മർദ്ദത്തെ മറികടന്ന് വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചതാണ് ആണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ഇത് ശരിയാണെങ്കിൽ തത്തയുടെ ചിറകുകൾ അരിഞ്ഞും കാലൊടിച്ചും തത്തയെ പീഡിപ്പിക്കുന്നവരല്ല തങ്ങൾ ആ തത്ത സ്വതന്ത്രമായി പറക്കണം എന്നുതന്നെയാണ് തങ്ങളുടെ ആഗ്രഹം എന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യചെയ്യപ്പെടുകയാണ്. വിജിലൻസ് ഡയറക്ടറെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഒടുവിൽ പറഞ്ഞത് ആ കട്ടിൽ കണ്ട് ആരും പനിക്കണ്ട എന്നാണ്. ആ വാക്കുകൾക്ക് ഭരണപക്ഷ ബഞ്ചിൽ നിന്നും വലിയ കരഘോഷം ആയിരുന്നു. അന്ന് ഡസ്കിൽ അടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചവർത്തന്നെ വിജിലൻസ് ഡയറക്ടറെ മാറ്റി എങ്കിൽ ആ ആഹ്ലാദവും ആ പ്രസ്താവനയും ആത്മാർത്ഥമായിരുന്നില്ല എന്നുവേണം കരുതാൻ

കൃസ്തുമസ് അവധി കഴിഞ്ഞ കോടതി ആരംഭിച്ചതു മുതൽ വിജിലൻസ് സംബന്ധമായ കേസുകൾ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചാണെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ജയശങ്കർ പല ചാനൽ ചർച്ചകളിലും പറഞ്ഞിരുന്നു. ഈ ബഞ്ചിൽ നിന്നും ബാർകോഴ ഉൾപ്പടെയുള്ള പല വിഷയങ്ങളിലും നിശിതമായ വിമർശനങ്ങൾ ആണ് വിജിലൻസിനെതിരെ ഉണ്ടായിക്കൊണ്ടിരുന്നത്. ആ വിമർശനങ്ങൾ പലപ്പോഴും കോടതിയുടെ അധികാരപരിധികൾ ലംഘിച്ചുകൊണ്ടുള്ളവയാണെന്നും വിവിധ ചർച്ചകളിൽ പങ്കെടുത്ത അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ വിജിലൻസ് രാജാണോ നടക്കുന്നത്, ഈ ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്നും നീക്കാത്തതെന്ത് തുടങ്ങി വാക്കാലുള്ള പല പരാമർശങ്ങളും ഹൈക്കോടതിയിൽ നിന്നും ഉണ്ടായി. ഈ പരാമർശങ്ങൾ ആണ് ജേക്കബ് തോമസിനെ മാറ്റുന്നതിനുള്ള കാരണമായി എൽ ഡി എഫിലെ ചില കക്ഷികൾ (ആന്റണി രാജു ഉൾപ്പടെയുള്ളവർ) ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഹൈക്കോടതിയുടെ അത്തരം പരാമർശങ്ങൾ നിയമപരമായിത്തന്നെ   തെറ്റാണെന്ന് അഭിഷാകരായ ജയശങ്കർ, സെബാസ്റ്റ്യൻ പോൾ, കെ വി മധുസൂദനൻ എന്നിവർ പറയുന്നു. അത്തരം പരാമർശങ്ങൾ നടത്താനുള്ള അധികാരം ജഡ്ജിമാർക്കില്ലെന്നാണ് ചാനൽ ചർച്ചകളിലെ മേല്പറഞ്ഞ അഭിഭാഷകരുടെ അഭിപ്രായ്ത്തിൽ നിന്നും മനസ്സിലാക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ അത് ശരിയല്ലെന്ന് ന്യായാധിപരെ അറിയിക്കാൻ അവകാശവും അധികാരവും ഉള്ളവ്യക്തിയാണ് അഡ്വക്കേറ്റ് ജനറൽ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം കോടതിയിൽ ആക്ഷേപം ഉന്നയിച്ചതായി വാർത്തകൾ കണ്ടതുമില്ല. ഏതെങ്കിലും ഉദ്യോഗസ്ഥനെക്കുറിച്ച്, അന്വേഷണത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടേങ്കിൽ അത് ഉത്തരവിലൂടെ നൽകാൻ ആവശ്യപ്പെടണം എന്ന അഭിപ്രായമാണ് മുൻപ് പരാമർശിച്ച മൂന്ന് അഭിഭാഷകരും ഉന്നയിച്ചത്.

അടുത്ത ആക്ഷേപം അത് അഡ്വക്കറ്റ് ജയശങ്കർ ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിസ്ഥാനത്തുണ്ടായിരുന്ന ലാവ്‌ലിൻ കേസിൽ അന്വേഷണ റിപ്പോർട്ട് തള്ളീക്കളഞ്ഞ വിചാരണക്കോടതി ഉത്തരവിനെതിരെ സി ബി ഐ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നേരത്തെ പറഞ്ഞ ഹൈക്കോടതി  ബഞ്ചാണ്. വിജിലൻസ് ഡയറക്ടർക്കെതിരായി ഈ ബഞ്ച് ഉന്നയിക്കുന്ന വിമർശനങ്ങളിൽ നടപടി എടുക്കാതിരിക്കുന്നത് ലാവ്‌ലിൻ കേസിന്റെ വിധിയെ ബാധിച്ചേക്കും എന്ന ഭയമാണ് ഈ തീരുമാനം എടുക്കാനുള്ള കാരണം എന്ന് ജയശങ്കർ വക്കീൽ ഉളപ്പടെ ചിലർ പറയുന്നു.സാധാരണഗതിയിൽ  ന്യായാധിപരുടെ പരാമർശനങ്ങളെ വലിയ ഭയഭക്തിയോടെ കാണുന്നവരല്ല ഇടതുപക്ഷ സർക്കാരുകൾ. പക്ഷെ ഈ ഉദ്യോഗസ്ഥനെ എന്തുകൊണ്ട് മാറ്റുന്നില്ല എന്ന ചോദ്യം വന്ന് 24 മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ട സർക്കാർ നടപടി ഇത്തരം സംശയം ജനിപ്പിക്കുന്നുണ്ട്. അത് സർക്കാരിനും നീതിന്യായ സംവിധാനത്തിനും ഭൂഷണമായ ഒന്നല്ല. 

എന്തുകൊണ്ട് വിജിലൻസ് ഡയറക്ടറെ തൽസ്ഥാനത്തു നിന്നും നീക്കി എന്നത് (നീക്കി എന്ന് എം എം മണിയും ആന്റണി രാജുവും ഒക്കെ സമ്മതിച്ചു കഴിഞ്ഞു. അതിനാൽ ജേക്കബ് തോമസ് സ്വയം അവധിയിൽ പ്രവേശിച്ചതാണെന്ന ആനത്തലവട്ടം ആനന്ദൻ ഉൾപ്പടയുള്ളവരുടെ വാദം തള്ളിക്കളയാം എന്ന് കരുതുന്നു) ഇപ്പോൾ യാഥാർത്ഥ്യമാണ്. വിജിലൻസ് ഡയറക്ടറുടെ ചുമതല ഡി ജി പി ലോക്നാഥ് ബഹ്റ ഏറ്റെടുത്തു കഴിഞ്ഞു. അതുകൊണ്ട് എന്തായിരുന്നു ജേക്കബ് തോമസിനെ മാറ്റാനുള്ള കാരണം എന്നത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം എന്ന അഭിപ്രായം ആണ് എനിക്കുള്ളത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് എൽ ഡി എഫ് വാഗ്ദാനം ചെയ്തത്. അത്തരം നിലപാടെടുക്കും എന്ന് പൊതുവിൽ വിശ്വസിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ്. ആ വിശ്വാസം തെറ്റായിരുന്നു എങ്കിൽ ജേക്കബ് തോമസ് ആ പദവിയ്ക്ക് അനർഹൻ ആയിരുന്നു എങ്കിൽ അത് പ്രസ്താവിക്കാനുള്ള ആർജ്ജവം ഈ സർക്കാർ കാണിക്കണം. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ പോലീസിന്റെ തലവൻ ആയിരുന്ന ടി പി സെൻകുമാർ പോലീസിനെ ശരിയായ വിധത്തിൽ നയിക്കുന്നില്ലെന്നും നിരവധി വീഴ്ചകൾ അദ്ദേഹത്തിന്റെ കീഴിൽ പോലീസിനു പറ്റിയെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പോലീസിന്റെ നേതൃസ്ഥാനത്ത് അവരോധിച്ചത്. ആ ആർജ്ജവം ഈ വിഷയത്തിലും കാണിക്കും എന്ന് കരുതുന്നു.

2 comments:

  1. വിജിലൻസ് ഡയറകടറെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി ഇന്ന് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

    കൊച്ചി: വിജിലന്‍സ് ഡയറക് ടറെ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു, ഈ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് ചോദിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

    ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകളാണ് വന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത്. സര്‍ക്കാര്‍ അഭിഭാഷകനോടും നിങ്ങള്‍ സര്‍ക്കാരിനെ ഇത്തരത്തില്‍ ധരിപ്പിച്ചോ എന്നും കോടതി ചോദിച്ചു.

    വിജിലന്‍സിനെ നിയന്ത്രിക്കാന്‍ പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനര്‍ഥം ഡയറക് ടറെ മാറ്റണമെന്നാണോ എന്നും കോടതി ആരാഞ്ഞു. ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഇന്ന് കോടതിയുടെ വിശദീകരണം വന്നത്.

    വിജിലന്‍സിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നാണ് പറഞ്ഞത്. തെറ്റായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചവന്നത്. ഇത് അംഗീകരിക്കാനാകില്ല.

    വിവാദത്തില്‍ കോടതി ഡയറക് ടറെ മാറ്റണമെന്ന് പറഞ്ഞിട്ടില്ല. ഡയറക് ടറെ നിയന്ത്രിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ തെറ്റായ കാര്യങ്ങളാണ് പുറത്തുവന്നത്. വിവാദത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

    വിജിലന്‍സ് ഡയറക് ടറെ നിയന്ത്രിക്കണമെന്ന് പറഞ്ഞതിനെ മറ്റൊരു കേസുമായി താരതമ്യപ്പെടുത്തിയത് തെറ്റ്. ഇത് കോടതിയലക്ഷ്യമാണ്. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്കറിയാമെന്നും കോടതി അഭിപ്രായപ്പെട്ടു

    ReplyDelete
  2. ദില്ലി: ബന്ധു നിയമന വിവാദത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും പി കെ ശ്രീമതിക്കും വീഴ്ച പറ്റിയെന്ന് പൊളിറ്റ് ബ്യൂറോ. ഇരുവരുടെയും വിശദീകരണം പിബി കേള്‍ക്കും. ഇതിന് ശേഷം ഇരുവര്‍ക്കുമെതിരെ നടപടി വേണോ എന്ന് തീരുമാനിക്കുമെന്ന് പി ബി വ്യക്തമാക്കി. അതേസമയം, നടപടി ശാസനയില്‍ ഒതുക്കുമെന്നാണ് സൂചന.

    ബന്ധു നിയമനത്തില്‍ ജയരാജന് തെറ്റുപറ്റിയെന്ന റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാനഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ പിബിയില്‍ ചര്‍ച്ച നടന്നു. തുടര്‍ന്നാണ് ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയെന്ന കാര്യം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇരുവര്‍ക്കുമെതിരെ നടപടിസ്വീകരിക്കാനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റി നടക്കും.

    ബന്ധുനിയമനത്തില്‍ ജയരാജന്റെ നടപടിക്കെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ നടപടിയുണ്ടാകുമെന്നും ഉറപ്പായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാലും പാര്‍ട്ടി നടപടി നീട്ടിവെക്കുകയായിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം വിഷയം പരിഗണിച്ചില്ല. അടുത്ത യോഗത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

    റിപ്പോർട്ടറിലെ വാർത്ത ഇവിടെ വായിക്കാം.

    ReplyDelete

Thanks for being here. Please share your comments.