Thursday, November 24, 2016

നോട്ട് അസാധുവാക്കൽ

കഴിഞ്ഞ എട്ടാം തീയതി (08/11/2016) രാത്രി 8 മണിയോടെ രാഷ്ട്രത്തോടായി നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടും സാധാരണക്കാരും അല്ലാത്തവരും ആയ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ആണല്ലൊ ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. നോട്ട് അസാധുവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്റെ ചിന്താഗതികൾ ഇവിടെ രേഖപ്പെടുത്താം എന്ന് കരുതുന്നു.

നോട്ട് അസാധുവാക്കുക എന്ന സർക്കാർ തീരുമാനത്തോടും ഈ തീരുമാനത്തിലൂടെ  കൈവരിക്കാൻ സാധിക്കും എന്ന് സർക്കാർ കരുതുന്ന ലക്ഷ്യങ്ങളോടും എനിക്ക് അനുകൂലമായ നിലപാടാണ് ഉള്ളത്. സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഈ പ്രഖ്യാപനം ധൃതിപിടിച്ചുള്ളതാണെന്ന ചിന്താഗതിയും എനിക്കില്ല. മുൻകൂട്ടി അറിയിച്ച് നോട്ടുകൾ പിൻവലിച്ചാൽ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയും എന്ന് കരുതുന്നില്ല. 

ഈ തീരുമാനം ഞാൻ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന സത്യത്തിൽ നിന്നും മുഖം തിരിക്കാനും ഉദ്ദേശമില്ല. ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും അല്ല ജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണം ലഭിക്കാത്തതു മൂലം പല സ്ഥലങ്ങളിലും ആളുകൾ മരിക്കുന്നുണ്ട്. യഥാസമയം ചികിത്സകിട്ടാതെ, അതിനുള്ള പണം കൈയ്യിലുണ്ടായിട്ടും ആ നോട്ടുകൾ മാറി പുതിയ നോട്ടുകൾ ആക്കാൻ കഴിയാതെ വരുന്നതു കൊണ്ട് പലരും മരണപ്പെടുന്നുണ്ട്. നോട്ടുകൾ മാറിയെടുക്കാനുള്ള ക്യൂവിൽ നിന്നും ആളുകൾ മരിക്കുന്നു. വിവാഹങ്ങൾക്ക് പണം ലഭിക്കുന്നില്ല. ഫീസടക്കാൻ നിർവ്വാഹമില്ലാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർക്ക് വിവിധങ്ങളായ പ്രശ്നങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. തീർച്ചയായും ഇതെല്ലാം സങ്കടകരം തന്നെയാണ്. അതിനൊപ്പം തന്നെ ചിലതെല്ലാം ഒഴിവാക്കാൻ സാധിക്കുന്നതും ആയിരുന്നു. കോളേജ് ഫീസ്, വിവാഹാവശ്യങ്ങൾ, ചികിത്സ എന്നിവയ്ക്കുള്ള പണം ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തയ്യാറാവണമായിരുന്നു. അങ്ങനെ ചെയ്താൽ ചില മരണങ്ങൾ / ആത്മഹത്യകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. അതുണ്ടായില്ല എന്നത് വേദനാജനകം ആണ്. സർക്കാരിന്റെ ഈ തീരുമാനം വന്നതിനു ശേഷം ഇന്നേ സമയം വരെ രാജ്യത്തൊട്ടാകെ എൺപതോളം മരണങ്ങൾ നോട്ട് അസാധുവാക്കിയതുകൊണ്ട് സംഭവിച്ചു എന്നാണ് വിവിധ മാദ്ധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഞാൻ മനസ്സിലാക്കുന്നത് സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തിന്റെ വികസനത്തിനും കള്ളപ്പണത്തിന്റേയും കള്ളനോട്ടിന്റേയും വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കള്ളപ്പണം കൈവശം സൂക്ഷിച്ചിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ എങ്കിലും ഇത് ബാധിച്ചിരിക്കുന്നത് അത്തരക്കാരെ മാത്രമല്ല. സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങളെയും ആണ്. ഞാൻ മനസ്സിലാക്കുന്നത് ഇതൊരു ഫിൽട്ടറിങ്ങ് പ്രോസസ്സ് ആണെന്നാണ്.  കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു അരിച്ചെടുക്കൽ പ്രക്രിയ. അരിപ്പയുടെ കണ്ണികൾ എത്രമാത്രം ചെറുതാവുന്നുവോ അത്രയും ഫലം കൂടുതൽ ലഭിക്കും. എന്നാൽ സാധാരണക്കാരായ ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ അതിനനുസരിച്ച് കൂടുകയും ചെയ്യും. കണ്ണികൾ വലുതാവുംന്തോറും ഫലം കുറയുകയും എന്നാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും. അതിനാൽ തന്നെ ഒരു സന്തുലിതമായ നിലപാട് ഈ വിഷയത്തിൽ സർക്കാരിനും ഉണ്ടാകേണ്ടത് ആവശ്യമാണ്. 

സർക്കാർ സ്വീകരിച്ച നടപടികൾ നൂറുശതമാനം പിഴവുകൾ ഇല്ലാത്തതാണെന്ന അഭിപ്രായം എനിക്കില്ല. വലിയ നോട്ടുകൾ പിൻവലിച്ചപ്പോൾ ചെറിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതു പോലെ പുതുതായി പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുമുണ്ട്. അഞൂറു രൂപ നോട്ടുകൾ ആകട്ടെ ഇതുവരെ ലഭ്യമായിട്ടും ഇല്ല. ഇങ്ങനെ നോട്ടുകൾ ലഭ്യമാകാത്തത് ഞാൻ ഉൾപ്പടെയുള്ള ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. നോട്ടുകളുടെ വിനിമയത്തിൽ ഭൂരിഭാഗവും ആശ്രയിച്ചിരിക്കുന്ന ഒരു വിപണിയിൽ നോട്ടുകളുടെ ലഭ്യതയിൽ പെട്ടന്നുണ്ടാകുന്ന വലിയ കുറവ് തീർച്ചയായും ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിൽ തർക്കമില്ല. 

ഈ വിധത്തിൽ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നവരോടും ചിലത് പറയാനുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിലിട്ടത് തിരികെ എടുക്കാൻ ചെല്ലുന്നവരെ പോലീസ് തല്ലുന്നു. ചാപ്പ കുത്തുന്നു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സർക്കാർ പിടിച്ചു വെയ്ക്കുന്നു. ജനങ്ങളുടെ സമ്പാദ്യം സർക്കാർ പിടിച്ചുവെച്ചു കൊണ്ട് ജങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിവിടുകയാണ്. ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാക്കുകയാണ് എന്നെല്ലാം പലരും എഴുതിക്കണ്ടു. ഈ മരണങ്ങൾ കണ്ട് എന്തുകൊണ്ട് ഞെട്ടുന്നില്ല? ഇങ്ങനെ പല ചോദ്യങ്ങൾ കേൾക്കുന്നുണ്ട്. ബി ജെ പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തോട് ചായ്‌വ് പുലർത്തുന്ന വ്യക്തികൂടി ആയതിനാൽ കടുത്ത പല വിമർശനങ്ങളും കേട്ടു. പക്ഷെ ഇതെല്ലാം കണ്ടും കേട്ടും ഞെട്ടാത്തത് ഇത്തരം സംഭവങ്ങൾ ആദ്യമായി കാണുകയല്ല എന്നതുകൊണ്ടാണ്. സർക്കാർ നയങ്ങൾ വികസന പദ്ധതികൾ എന്നിവയുടെ പേരിൽ വ്യക്തികളുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുന്നതും വ്യക്തികളെ കുടുംബങ്ങളെ വഴിയാധാരം ആക്കുന്നതും അതുമൂലം പലരും ആത്മഹത്യചെയ്യുന്നതും  എല്ലാം ഇതിനുമുൻപും കണ്ടിട്ടുണ്ട്. അത്രത്തോളം ഗുരുതരം അല്ല ഇപ്പോഴത്തെ സ്ഥിതി എന്നാൺ് എന്റെ നിഗമനം. 


എന്റെ നാടായ എറണാകുളം ജില്ലയിൽ വർഷങ്ങൾക്ക് മുൻപ് രാജ്യത്തിന്റെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പള്ളി എന്ന ഗ്രാമത്തിലെ 316 കുടുംബങ്ങളുടെ ദുരവസ്ഥ മുകളിലെ വീഡിയോയിൽ കാണാം. നാടിന്റെ വികസനത്തിനു വേണ്ടി സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിക്കാൻ തയ്യാറാകാതിരുന്ന അവരെ അവർ ജനിച്ചു വളർന്ന, അവരുടെ സമ്പാദ്യങ്ങൾ ഉള്ള, അവർ അദ്ധ്വാനിച്ച് പണിതുയർത്തിയ വീട്ടിൽ നിന്നും അന്നത്തെ സർക്കാർ ഇറക്കിവിടുകയായിരുന്നു. അവരുടെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ഉൾപ്പടെ അന്ന് നശിപ്പിക്കപ്പെട്ടു. അങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളിൽ നല്ലൊരു ഭാഗം ഇന്നും മതിയായ പുനരധിവാസം ഇല്ലാതെ ഷെഡുകളിൽ കഴിയുന്നുണ്ട്. അവരുടെ ആറു വർഷങ്ങൾ കഴിഞ്ഞുള്ള ദുരവസ്ഥ ഇവിടെ എഴുതിയിട്ടുണ്ട്. അന്ന് വീട്ടിൽ നിന്നും ഇറക്കിവിടപ്പെട്ടവരിൽ പലരും വഴിയാധാരമായി തന്നെ ആണ് മരിച്ചത്. അതുപോലെ ആറന്മുളയിൽ വിമാനത്താവളത്തിനു വേണ്ടി ഒരു പ്രദേശമാകെ വ്യവസായമേഖലയായി പ്രഖ്യാപിച്ചപ്പോൾ ഒരു വലിയ വിഭാഗത്തിന്റെ വസ്തുവകകൾ ആണ് മരവിപ്പിക്കപ്പെട്ടത്. പശ്ചിമബംഗാളിൽ സിങ്കൂരിൽ ടാറ്റയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ എത്ര ഭീകരമായാണ് ഭരണകൂടം ജനങ്ങളെ നേരിട്ടത്. കേരളത്തിൽ തന്നെ വിമാനത്താവളം, ദേശീയപാതകൾ, അതുപോലെ മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി മരവിപ്പിച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾ എത്ര ആളുകളുടെ ജീവിതമാണ് കഷ്ടത്തിലാക്കുന്നത്. എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതാക്കുന്നത്. ഇന്ത്യയിൽ ഏത് രാഷ്‌ട്രീയ പാർട്ടി ഭരിക്കുന്ന സ്ഥലമായാലും ഇതുപോലുള്ള വിഷമതകൾ നേരിടുന്ന ജനവിഭാഗങ്ങൾ ധാരാളമുണ്ട്. നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടായിട്ടുള്ള സ്ഥിതി ഇത്രയും ഗുരുതരമാണെന്ന് ഞാൻ കരുതുന്നില്ല.

മുകളിൽ പറഞ്ഞ സംഗതി ഒരു പ്രദേശത്തെ കുറെ ആളുകളെ മാത്രം ബാധിക്കുന്നതാണെങ്കിൽ നോട്ട് അസാധുവാക്കൽ മൂലമുണ്ടായിട്ടുള്ള ദുരിതങ്ങൾ രാജ്യവ്യാപകമായി തന്നെ ജങ്ങളെ ബാധിക്കുന്നതാണ്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുള്ളതു കൊണ്ട് ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന, ജനപിന്തുണ ലഭിക്കുന്ന പ്രവർത്തനങ്ങൾ നരേന്ദ്ര മോദി സർക്കാർ കാഴ്ചവെയ്ക്കും എന്നുതന്നെ വിശ്വസിക്കുന്നു. അങ്ങനെ ചെയ്തില്ല എങ്കിൽ പശ്ചിമ ബംഗാളും കമ്മ്യൂണിസ്റ്റ് പാർട്ടികളും നമുക്ക് മുൻപിൽ ഉദാഹരണമായി ഉണ്ട്. നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സർക്കാരിൽ നിന്നും ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

No comments:

Post a Comment

Thanks for being here. Please share your comments.